Thursday, 27 June 2013


അമ്മ മരിച്ചപ്പോള്‍
 ആശ്വാസമായി
 ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
 ആരും സ്വൈരം കെടുത്തില്ല
 
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ
 തല തുവര്‍ത്തണ്ട
 ആരും ഇഴ വിടര്‍ത്തി നോക്കില്ല
 
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
 ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
 പാഞ്ഞെത്തുന്ന ഒരു നിലവിളി
 എന്നെ ഞെട്ടിച്ചുണര്‍ത്തില്ല
 
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
 ടോര്‍ച്ചെടുക്കേണ്ട
 വിഷം തീണ്ടി
 രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
 അയല്‍ക്കാരനെയോത്ത്
 ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
 ഇന്നലെ ഇല്ലാതായി
 
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
 ഞാന്‍ എത്തിയാല്‍ മാത്രം
 കെടുന്ന വിളക്കുള്ള വീട്
 ഇന്നലെ കെട്ടു
 
തന്റെ കുറ്റമാണു 
ഞാനനുഭവിക്കുന്നതത്രയും 
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
 അമ്മ ഇന്നലെ മുക്തയായി
 ഒടുവില്‍ അമ്മയെന്നെ
 പെറ്റു തീര്‍ന്നു
 
ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
 ദു:ഖം കൊണ്ട്
 ഇനിയാരും കരയുകയില്ല
 -----------------------------------------
 ആശ്വാസം...കല്‍പ്പറ്റ നാരായണന്‍
 --ഒരു മുടന്തന്റെ സുവിശേഷം
 ---------------------------------------

Saturday, 22 June 2013

ഞാൻ മരിക്കുമ്പോൾ 
എന്റെ മാംസവും അസ്ഥികളും 
ദൂരെയെറിഞ്ഞ് കളയരുത്,
അവ കൂനകൂട്ടി വയ്ക്കുക.
അവ അവയുടെ ഗന്ധത്താൽ പറയട്ടെ 

ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നുവെന്ന് 
അവസാനത്തിൽ 
സ്നേഹത്തിന്റെ മാഹാത്മ്യമെന്തായിരുന്നുവെന്ന്

Monday, 17 June 2013

  • ഇനി ഞാന്‍ നടന്നകലട്ടെ
    ഹൃദയത്തിന്റെ ഇരുളില്‍
    ശ്വാസം മുട്ടി മരിച്ച എന്റെ സ്വപ്നങ്ങളെ
    കുഴിവെട്ടി മൂടിയ തെമ്മാടികുഴിയിലൂടെ
    ഇനി ഞാന്‍ നടന്നകലട്ടെ
    ... ദൂരേക്ക്
    ചക്രവാളങ്ങള്ക്ക് അപ്പുറത്തേയ്ക്കു
    ഒരു നിഴലിന്റെ രൂപം പുതച്ച്
    ഇനി ഞാന്‍ നടന്നകലട്ടെ

Thursday, 13 June 2013

"പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി.
അസ്തമയത്തില്‍ ആറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്‍റപ്പുറം കാണേണ്ടേ? 
ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു.
പച്ചപിടിച്ച താഴവര...
ഏട്ടത്തി പറഞ്ഞു, ഞാന്‍ ഇവിടെത്തന്നെ നില്‍ക്കട്ടെ.
എനിക്ക് പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുന്നില്‍ കിടന്ന അനന്തപദങ്ങളിലേക്ക് അനുജത്തി നോക്കി…
നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇത് കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്‌, ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേ ഉള്ളു...
അനുജത്തി നടന്നകന്നു...
അസ്തമയത്തിന്‍റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍കുരുന്നില്‍ നിന്ന് വീണ്ടും അവള്‍ വളര്‍ന്നു, അവള്‍ വലുതായി വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി
മൃതിയുടെ മുലപ്പാല്‍ കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവച്ചു.
കണ്ണില്‍ സുറുമയും കാതില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചിതലിയുടെ താഴ്വരയില്‍ പൂവിറുക്കാന്‍ എത്തി.അവിടെ തനിച്ചു നിന്ന ചമ്പകത്തിന്‍റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു,
അനുജത്തീ നീ എന്നെ മറന്നുവല്ലോ…"

-ഓ.വി.വിജയന്‍)
{ഖസാക്കിന്‍റെ ഇതിഹാസം }

Wednesday, 5 June 2013

ആള്കൂ ട്ടത്തില്‍ എന്നെ അന്വേഷിക്കരുത്, പൊട്ടി ചിരികളില്‍ എന്നെ തേടരുത്, വിലാപ
കൂട്ടത്തിലും ഞാന്‍ ഇല്ല... നിനക്കെന്നെ കാണണമെന്ന് ഉണ്ടെങ്കില്‍ ഇവിടെ ഈ
അക്ഷരങ്ങളില്‍ തിരയുക എന്നെ ഇവിടെ ഉണ്ട് ഞാന്‍....ഈ അക്ഷരങ്ങളില്‍. 


**സൂര്യനായ്‌, ജ്വാലയായ്
എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.
ദാഹം മറന്ന ആത്മാവിലേക്ക്‌
മഴയായ്‌ ആര്‍ത്തലച്ചു പെയ്യുന്നു.
കാറ്റ് പൊതിയുന്ന മേനിയില്‍
ഒരു മഞ്ഞുതുള്ളിയായ് കിനിഞ്ഞിറങ്ങുന്നു
മറ്റൊരു വേദനയായ്‌ പൊട്ടിവിരിയുന്നു
താരാട്ടു പാട്ടായ്‌, അലയടിക്കുന്നു.**
:നന്ദിത