Tuesday, 26 August 2014

ഓരോ ദിവസവും 
കടന്നു പോകുമ്പോഴും 
ഉള്ളിൽ സന്തോഷമാണ് 
ഇനിയെനിക്ക് നടക്കാൻ 
കുറച്ചു ദൂരമേ 
ഒള്ളു എന്നോർത്ത്
എന്റെ മരണത്തിലേക്ക്...........
നെരൂദ- അളവറ്റവൾ
----------------------------
ഈ കൈകൾ കാണുന്നുവോ നീ?
ഭൂമിയളന്നവയാണവ,
ധാതുവും ധാന്യവും ചേറിയവയാണവ,
യുദ്ധവും സമാധാനവും നടത്തിയവയാണവ,
കടലും പുഴയും ജയിച്ചവയാണവ,
എന്നിട്ടുമെന്റെ കുഞ്ഞേ,
ഗോതമ്പുമണിയേ, പൊടിക്കുരുവീ,
അവയിലൊതുങ്ങുന്നോളല്ലല്ലോ നീ.
പറക്ക നിർത്തി നിന്റെ മാറത്തുറങ്ങുന്ന
മാടപ്രാവുകളെത്തേടിയുഴലുകയാണവ,
നിന്റെ കാലുകൾ താണ്ടുകയാണവ,
നിന്റെയരക്കെട്ടിന്റെ വെട്ടത്തിൽ
ചുറയിട്ടുകിടക്കുകയാണവ.
കടലിനെക്കാ,ളതിന്റെ കൈവഴികളെക്കാൾ
അക്ഷയമായ നിധിയാണെനിക്കു നീ.
വിളവെടുക്കുന്ന മണ്ണു പോലെ
വെളുത്തവൾ, നീലിച്ചവൾ ,
പരപ്പാർന്നവളാണു നീ.
എനിക്കു മോഹം,
നിന്റെ ചോടു മുതൽ നെറുക വരെ
ജീവനൊടുങ്ങുവോളമാദേശ-
ത്തലഞ്ഞു നടക്കാൻ.
--- മുറിവിന്റെ വഴി... -----
അന്ന്...
ഏത്ര പറഞ്ഞിട്ടും...
വാക്കുകള്‍..പോരായിരുന്നു...
രാവും..പകലും...മതിയായിരുന്നില്ല...;
ഇന്ന്...
മൌനത്തിനു മീതെ;
വാക്കുകള്‍ കുമിഞ്ഞു കൂടിയിരിക്കുന്നു..;
കയ്യെത്തിപ്പിടിക്കാന്‍ തരത്തില്‍ ഒരായിരം
രാപകലുകള്‍ ഞങ്ങള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു....
******************************

Sunday, 24 August 2014

റോഡിനു നടുവില്‍ ചതഞ്ഞരഞ്ഞ ദേഹം ,
നിസ്സംഗനായി നോക്കിനിന്നു ഞാന്‍ , അല്‍പ്പം മുമ്പുവരെ ആ മനസ്സില്‍ , എന്തെല്ലാം മോഹങ്ങള്‍ , കണക്കുകൂട്ടലുകള്‍ , വെല്ലുവിളികള്‍ ,വീണ്ടും കാണാമെന്ന ഉറപ്പുകള്‍ 
എല്ലാം ഒരു നിമിഷം കൊണ്ടവസാനിച്ചു.
കുറച്ചു നേരത്തിനുള്ളില്‍ പ്രകൃതിയില്‍ അലിഞ്ഞുചേരാന്‍ പോകുന്നു, വേദനിക്കുന്ന ഓര്‍മകളായി കുറെ നാള്‍ ചില ഹൃദയങ്ങളില്‍, പിന്നെ അതും അലിഞ്ഞില്ലാതാകുന്നു.
ഞാന്‍ മരിച്ചു.
ആരും കരഞ്ഞില്ല.
വാഴയിലയ്ക്ക് ആളു പോയെങ്കിലും, എന്‍റെ നീളമുള്ള വാഴയില കിട്ടിയില്ല.
പിന്നെ കുറേപേര്‍ക്ക് വേണ്ടത് ഒരു മാവായായിരുന്നു,എനിക്ക് ചിതയൊരുക്കാന്‍. അക്കൂട്ടര്‍ പറമ്പിലേക്കിറങ്ങിനോക്കി,മാവും കണ്ടില്ല.
പക്ഷെ, ഇന്നലെ ‘ജീവനോടെയുള്ള ഞാന്‍’എഴുതിയ ഒരു കുറിപ്പുകണ്ടു.
“നാളെ… ഞാന്‍ മരിക്കും….
തെക്കേമുറിയിലെ താക്കോലുകളഞ്ഞുപോയ അലമാറ കുത്തിത്തുറക്കണം.അതില്‍ നിറയെ ഞാനെഴുതി മുഴുമിപ്പിക്കാതെവെച്ച കഥകളാണ്‌.ആ കടലാസുകെട്ടുകള്‍ പുറത്തെടുത്ത് അതുകൊണ്ടെനിക്കൊരു ചിതയൊരുക്കണം.ഞാന്‍ എരിഞ്ഞടങ്ങേണ്ടത് ആ തീയിലാവണം.”
ആരോ അതു ചെയ്തു.
കണ്ടുനിന്നവരാരും തടയാന്‍ പോയില്ല.”മാവു ലാഭം!”
എന്‍റെ ചിത കത്തിത്തുടങ്ങി.
അന്തരീക്ഷത്തില്‍, കാലങ്ങളായി ആ വെള്ളകടലാസുകളില്‍ ഞാന്‍ ഒഴുക്കിക്കളഞ്ഞിരുന്ന മഷിയുടെ ഗന്ധം പരന്നു. സാമ്പ്രാണിപുകയ്ക്ക് മണമില്ലാതായി.
ആ കടലാസുകൂംമ്പാരത്തില്‍ ഞാന്‍ വേവുമ്പോള്‍ എല്ലാവരും ഒരു കരച്ചില്‍ കേട്ടു.
അതെന്‍റെതായിരുന്നില്ല, എന്നെ പൊതിഞ്ഞുകിടന്ന എന്‍റെ കഥാപാത്രങ്ങളുടേതായിരുന്നു. ഞാന്‍ ജീവന്‍ കൊടുത്തിട്ടും വളര്‍ത്താതിരുന്ന ഭ്രൂണങ്ങളുടെ അവസാനത്തെ കരച്ചില്‍.
ഇതിനുമുന്‍പും അവര്‍ കരഞ്ഞിട്ടുണ്ട്.
എത്രയോ രാത്രികളില്‍, കാലുകള്‍ മേശപ്പുറത്തേക്കു നീട്ടിവെച്ച്, പുതിയ കഥയുടെ ബീജത്തിനായി കണ്ണടയ്ക്കുമ്പോള്‍, ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു ഇതേ കരച്ചില്‍.
ആ കരച്ചില്‍ എനിക്കൊരാസക്തിയായിരുന്നു. മരിച്ചിട്ടും ഞാനടിമപെട്ടിരിക്കുന്ന ലഹരി! അതുകൊണ്ടാണെന്‍റെ ചിത ഇങ്ങനെയായത്.
ആ കരച്ചില്‍ നിലവിളികളായി.
ആ നിലവിളികേട്ട ആരോഒരാള്‍ ചിതയിലേക്ക് വെള്ളമൊഴിച്ചു.
എന്‍റെ ചിത കെട്ടു.
കരിയാന്‍ തുടങ്ങിയ എന്‍റെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ എന്നോട് ചോദിക്കാതെ വാരിയെടുത്തുകൊണ്ടുപോയി.
കൂടിനിന്നവര്‍ കഷ്ടം വെച്ച് പിരിഞ്ഞുപോയി. പാതിവെന്ത ഞാന്‍ മാത്രം ബാക്കിവന്നു.
ചോര വറ്റിയ, മാംസം കരിഞ്ഞുതീരാത്ത, എന്‍റെ ശവം ആ നനഞ്ഞ മണ്ണില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍, ദൂരെ ആ കഥാപാത്രങ്ങള്‍ ചിരിക്കുന്നതു ഞാന്‍ കേട്ടു.
അവര്‍ക്കീ കാഴ്ച്ച ഒരു ലഹരിയായിയിരുന്നിരിക്കണം

Friday, 22 August 2014

--- കാഴ്ച ---
മഴ നനഞ്ഞു നടന്ന 
എന്നെ അവര്‍ വിളിച്ചു;
;'' പ്രാന്തന്‍...''
അവര്‍ക്കറിയില്ലല്ലോ
മഴയും വെയിലും കൊള്ളാതിരിക്കാന്‍
എനിക്കൊരു കുടയില്ലെന്ന്...
ആള്‍ക്കൂട്ടങ്ങള്‍ക്ക് ചില ക്കാര്യങ്ങളില്‍
ഒരേ...നാവാണ്....ഒരേ കാഴ്ചയാണ്...
ഒരേ,,വിധിയെഴുത്തും...!
അസാധാരണമായി
പലരും..പലതും ചെയ്യുന്നത്
നിവര്‍ത്തികേടുകൊണ്ടാണെന്നു കൂടി...;
ചേര്‍ത്തു വായിക്കുക..!
--- കാഴ്ച ----

Wednesday, 20 August 2014

ഇളയ മകൻ സ്കൂളിൽനിന്ന് മടങ്ങുമ്പോൾ ഒരിക്കൽ ഒരു നെല്ലിക്ക അവൾക്കായ് കൊണ്ടുവന്നു. അന്ന് അടുക്കളയുടെ ഇരുട്ടിൽ നിന്നുകൊണ്ട് അവൾ സന്തോഷാശ്രുക്കൾ പൊഴിച്ചു.. കാലക്രമേണ അവന്റെ കണ്ണിലും അവൾ പേക്കോലമായ്.. സ്കൂളിലെ ഡ്രാമക്ക് താനും കൂടെ വരുമെന്ന് അവൾ പറഞ്ഞപ്പൊൾ, അവൻ പറഞ്ഞു; 
“അമ്മ വരണ്ട. എനിക്ക് കുറവാണ്..” 
അതിനെന്താ.., 

“ഞാൻ സിൽക്കിന്റെ സാരി ഉടുക്കാല്ലോ.. 
എന്റെ കല്യാണസാരി..” അവൾ പറഞ്ഞു. 

എന്നാലും വരണ്ട.. 

(കോലാട്)

Tuesday, 19 August 2014

--മരണം--

ഇന്നലെയൊരു കവിത
എന്‍റെ കൈയ്യാല്‍ മരണപ്പെട്ടു
വരികള്‍...എഴുതിയെഴുതി
ശ്വാസം കിട്ടാതെയാണത്രെ
മരണം സംഭവിച്ചത്...!
സ്വപ്നങ്ങളിലേയ്ക്ക് വഴിയറിയാത്തയെനിക്ക് 

ഇരുട്ടില്‍ പറക്കേണ്ടി വന്ന പക്ഷികളാണ് കൂട്ടുക്കാര്‍....!
മഴ തോര്‍ന്നിട്ടും..;
തണുപ്പു മാത്രം ബാക്കിയാണ്.
കരച്ചിലവസാനിച്ചിട്ടും;
കരളിന്‍റെ ഒടുങ്ങാത്ത നോവു പോലെ.....!
--ഒറ്റയല്ല ഞാന്‍--

ഒറ്റയല്ല ഞാന്‍
കാരണം..;
ഒറ്റയായവരുടെയൊരു 
കൂട്ടമുണ്ടെന്‍റെ...ചുറ്റിനും..!

---അലേഷ് നെല്ലായി---
----അവസാനത്തെ ആഗ്രഹം----

ലേബലൊട്ടിക്കാത്ത 
ഒരു ശവമായിരിക്കണം എന്റേത്..;

എന്റെ ശവക്കുഴിക്കരികില്‍
ജാതിയും മതവും വന്ന്
നാണിച്ചു നില്‍ക്കട്ടെ...!
അതിരുകളില്ലാത്ത ഒരു ലോകത്തിലൂടെ എനിക്ക് നടക്കണം...;
---മാറ്റം---

വേട്ടക്കാരന്‍റെ
ആയുധവും ആകാരവുമാണ്
പുതിയത്....

ഇരയുടെ വേദനയിപ്പോഴും
പഴയതു തന്നെയാണ്...
ഒരായിരം കണ്ണികളൊത്തു ചേര്‍ത്താണ്
ഞാനൊറ്റപ്പെടാനൊരു ചങ്ങല തീര്‍ത്തത്.....
--ജനനമരണങ്ങള്‍---

ഓരോ വരികളിലൂടേയും
ഞാന്‍ പിന്നേയും മരിക്കുന്നു
അവള്‍ വീണ്ടും വീണ്ടും ജനിക്കുന്നു...!
----ജീവിതം---
കാലത്തിന്‍റെ 
ഏതോ നാഴികകല്ലില്‍
ഇപ്പോഴും ബന്ധനത്തിലാണ്.....
*****************
-----ആത്മഹത്യയുടെ തലേ രാത്രി----
അന്നു രാത്രിയില്‍
അവന്‍ അവസാനമായി കണ്ട
സുഹൃത്തിനോടും പറഞ്ഞു;
''തീര്‍ച്ചയായും നാളെ കാണാം;
അപ്പോള്‍ എല്ലാം വിശദമായി പറയാം..''
*************************