Monday, 11 July 2016

നോക്കുകുത്തി

            ഒരിക്കല്‍ ഞാനൊരു നോക്കുകുത്തിയോടു പറഞ്ഞു, 'ഈ ഏകാന്തമായ വയലില്‍ നിന്നു നീ ക്ഷീണിച്ചിരിക്കും അല്ലേ?'
അപ്പോള്‍ അവന്‍ പറഞ്ഞു, 'മറ്റുള്ളവരെ പേടിപ്പിക്കുന്നതില്‍ നിന്നും ലഭിക്കുന്ന ആഹ്ലാദം അഗാധതയാര്‍ന്നതും നിലനില്‍ക്കുന്നതുമായ ഒന്നാണ്. ഞാനതില്‍ ഒരിക്കലും ക്ഷീണിച്ചിട്ടില്ല.'

ഒരു നിമിഷനേരത്തെ ചിന്തക്കു ശേഷം ഞാന്‍ പറഞ്ഞു, 'അത് സത്യമാണ്. എന്തുകൊണ്ടെന്നാല്‍, ഞാനും ആ ആഹ്ലാദം അറിഞ്ഞിട്ടുണ്ട്.'

അവന്‍ പറഞ്ഞു, 'വൈക്കോലിനാല്‍ നിറയ്ക്കപ്പെട്ടവര്‍ക്കു മാത്രമാണ് അതറിയുവാനാകുക.'
അപ്പോള്‍ ഞാനവനെ വിട്ടുപോന്നു. അവന്‍ എന്നെ സ്തുതിക്കുകയോ പുച്ഛിക്കുകയോ ചെയ്തതെന്നറിയാതെ.

ഒരു വര്‍ഷം കടന്നുപോയി. അതിനിടയില്‍ നോക്കുകുത്തി ഒരു തത്ത്വജ്ഞാനിയായി മാറി.ഞാന്‍ അവനരികിലൂടെ വീണ്ടും നടന്നുപോയപ്പോള്‍ അവന്റെ തൊപ്പിക്കു കീഴില്‍ രണ്ടു കാക്കകള്‍ കൂടുകൂട്ടുന്നതു കണ്ടു.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഖലീല്‍ ജിബ്രാന്റെ ഭ്രാന്തന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment