Sunday, 30 August 2015

കമല ദാസ് - നാണി
--------------------------

വയറ്റിലുണ്ടായ നാണി എന്ന വേലക്കാരി
ഒരു ദിവസം മറപ്പുരയിൽ കെട്ടിത്തൂങ്ങി മരിച്ചു.
പോലീസ് എത്തുന്നതു വരെ നീണ്ട മൂന്നു മണിക്കൂർ
അവൾ അവിടെ തൂങ്ങിക്കിടന്നു,
ചേലു കെട്ട ഒരു ബൊമ്മ.
ഇളംകാറ്റിൽ കയറിൻതുമ്പത്തു കിടന്നവളാടുമ്പോൾ
അന്നു കുട്ടികളായിരുന്ന ഞങ്ങൾ കരുതി,
നാണി ഞങ്ങളെ ചിരിപ്പിക്കാൻ വേണ്ടി
ഒരു കോമാളിനൃത്തം നടത്തുകയാണെന്ന്.
പിന്നെ അവിടെ കാടു കയറി.
വേനൽ കഴിയും മുമ്പേ 
വാതിലിലും ചുമരുകളിലും
മഞ്ഞപ്പൂക്കൾ പൊത്തിപ്പിടിച്ചിരുന്നു.
ആരും പോകാതെയായ മറപ്പുര
പിന്നെയൊരു ബലിത്തറയായി,
പ്രാണൻ വെടിഞ്ഞൊരു ഭഗവതിയ്ക്ക്
വെയിലു വീഴുന്നൊരു ശ്രീകോവിൽ.
ഒന്നുരണ്ടു കൊല്ലം കഴിഞ്ഞൊരു നാൾ
മുത്തശ്ശിയോടു ഞാൻ ചോദിച്ചു,
നമ്മുടെ നാണിയെ ഓർമ്മയില്ലേ,
കിണറ്റിങ്കരയിൽ നിർത്തി എന്നെ കുളിപ്പിച്ചിരുന്ന
കൊഴുത്തിരുണ്ട നാണി?
മുത്തശ്ശി കണ്ണട മൂക്കിൽ ഇറക്കിവച്ചിട്ട്
എന്നെ തുറിച്ചുനോക്കി.
നാണി, അവർ ചോദിച്ചു, ഏതാണവൾ?
ചോദ്യത്തോടെ നാണിയുടെ കഥ കഴിഞ്ഞു.
ഓരോ സത്യവും അങ്ങനെ ഓരോ ചോദ്യത്തോടെ തീരുന്നു.
മനഃപൂർവ്വമെടുത്തുപയോഗിക്കുന്ന ബാധിര്യമാണ്
നശ്വരതയെ അനശ്വരമാക്കുന്നത്,
നിയതമായതിനെ അനിയതമാക്കുന്നത്.
ഭാഗ്യം ചെയ്തവരാണവർ,
ചോദ്യം ചോദിച്ചിട്ട് 
ഉത്തരത്തിനു കാക്കാതെ മുന്നോട്ടു പോകുന്നവർ,
സന്ദേഹങ്ങളുടെ പോറലേല്ക്കാതെ
മൗനത്തിന്റെ നീലിച്ച മണ്ഡലത്തിൽ താമസമാക്കിയവർ.
കുയിലിന്റെ മുട്ടയിൽ സംഗീതം പോലെ,
ചോരയിൽ തൃഷ്ണ പോലെ,
മരത്തിൽ നീരു പോലെ
ജീവനിൽ നിഹിതമായ സമാധാനം
അവർക്കുള്ളതല്ലോ...

No comments:

Post a Comment